2013, ജൂലൈ 21, ഞായറാഴ്‌ച

നമുക്ക് നാമേ തുണയാകുക


ഒരു പൂമ്പാറ്റയെപ്പോലെ പാറിനടക്കേണ്ടവന്‍
ഇന്ന് സ്വയമൊന്ന് ശ്വസിക്കുവാന്‍ പോലുമാവാതെ 
 ജന്മംകൊടുത്തവരുടെ ക്രൂരതയ്ക്ക് പാത്രമായ്  
വിധിയോട് മല്ലടിക്കുമ്പോള്‍   നാമെവിടെയായിരുന്നു.??? 
ചുറ്റും നടക്കുന്നതൊന്നും കാണാന്‍ കഴിയാതെ 
അന്ധത ബാധിച്ച മനസ്സുമായ്  ഇനിയുമെത്രനാള്‍ ??? 
തലോടേണ്ട കൈകളാല്‍  തല്ലേറ്റ് കരയുമ്പോള്‍  
അരുതെന്ന് ചൊല്ലുവാനാകാതെ  അന്ധത തടയുന്നു. 
 സ്വയമൊരു വാത്മീകത്തിലൊതുങ്ങുമ്പോള്‍  
ലോകമാകെ ക്രൂരതകളാല്‍ നിറയുന്നു  
ശുഭമായതൊന്നും വാര്‍ത്തകളില്‍ നിറയാത്ത
 തീരെ ശുഭമല്ലാത്തൊരു ലോകം 
 പ്രായഭേദമന്യ പീഡിതരാകുന്ന
പെണ്‍ജന്മങ്ങളുടെ ലോകം 
എല്ലാരുമുണ്ടേലും ആരുമില്ലാത്ത 
അനാഥബാല്യങ്ങലുടെ ലോകം  
പ്രജകളെ പട്ടിണിക്കോലങ്ങളാക്കുന്ന 
എന്തിനും മടിക്കാത്തെ ഭരണവര്‍ഗ്ഗങ്ങളുടെ ലോകം  
ഉണരുക, നമുക്ക് നാമേ   തുണയാകുക 
കൂടെ സഹജീവികള്‍ക്കും.

2013, ജൂലൈ 8, തിങ്കളാഴ്‌ച

സ്വപ്നങ്ങള്‍ എന്നും സ്വപ്നങ്ങള്‍ മാത്രമാവുമ്പോള്‍..

ജൂണില്‍ സ്ക്കൂള്‍ തുറക്കുമ്പോഴത്തെ അധികച്ചിലവുകള്‍ ഇപ്പൊഴേ മിച്ചം പിടിച്ചാലേ എന്തെങ്കിലും ഉണ്ടാവൂ.. അല്ലെങ്കിലും കൂടെയുള്ളവരുടെ കൊച്ചു കൊച്ചു ആഘോഷങ്ങളില്‍   പോലും താന്‍ പങ്കുചേരാറില്ലല്ലോ.. താന്‍ ഇവിടെ ഇത്തിരി കഷ്ടപ്പെട്ടാലും നാട്ടില്‍ സന്തോഷത്തോടെ കഴിയുന്ന ഭാര്യയുടേയും കുട്ടികളുടെയും മുഖം ഓര്‍ക്കുമ്പോള്‍ മനസ്സിനു ഒരു കുളിര്‍മ്മയാണ്..കാലത്തെ എഴുന്നേറ്റ്  കൂടെ കൊണ്ടുപോകാനുള്ള ഭക്ഷണമുണ്ടാക്കുമ്പോഴും കുട്ടികളെയും  ഭാര്യയും പറ്റിത്തന്നെയായിരുന്നു ചിന്ത മുഴുവനും... സമയത്ത് എത്തിയില്ലെങ്കില്‍ വണ്ടി പോകും കൂടെ ഇന്നത്തെ ജോലിയും  ഫോര്‍മ്മാന്റെ  വക തെറി വേറെ കേള്ക്കേം വേണം . പതിവായ സ്വപ്നങ്ങളില്‍ മുഴുകി ധൃതിയില്‍ നടന്നു നീങ്ങുമ്പോള്‍ അലസത മാത്രം കൈമുതലായ സ്വദേശിയുടെ വേഗതയേറിയ കാറില്‍ തന്റെ  കാലന്‍ ഒളിഞ്ഞിരുന്നത് അറിഞ്ഞിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് മീതെ ഇരുള്‍ പരക്കുമ്പോള്‍ നാട്ടില്‍ അനാഥമാവുന്ന കുടുംബത്തിന്റെ ചിത്രവും പതിയെ തെളിഞ്ഞ് മാഞ്ഞു. ഇതിലൊന്നും പുതുമയില്ലതെ പതിവുപോലെ നിര്‍ത്താതെ വേഗത അൽപ്പം പോലും  കുറയ്ക്കാതെ ആ കാറും അതില്‍  ജോലിതീര്‍ത്ത് കാലനും പാഞ്ഞുപോയി. 

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

എന്നെ ഞാന്‍ തന്നെ കാക്കണം


ഇനിയെവിടെയാണെനിക്കൊരഭയം
ആരിലാണെന്‍റെ രക്ഷകന്‍
കുഞ്ഞിക്കൈപിടിച്ചുനടത്തിയോരഛനോ
കുഞ്ഞുമ്മനല്‍കി കൂടെവളര്‍ന്നൊരേട്ടനോ
ഹൃദയത്തില്‍ കൂടുകൂടിയ സ്നേഹിതനോ.
ആരെയും വിശ്വസിക്കാന്‍ കഴിയാതെ
ഒറ്റയ്ക്ക് പുറത്തൊന്നിറങ്ങുവാനാകാതെ
തനിയെ വീട്ടിലും കഴിയുവാനാകാതെ
എത്രനാള്‍ എത്രനാളീ നശിച്ച ജീവിതം
ഈ പെണ്‍ജന്മമൊരു ശാപമായി മാറിയോ
വിലക്കുകളില്ലാതെ കൂട്ടരോടൊത്തുകൂടാന്‍
ഉടല്‍ കൊതിക്കാത്തൊരാണ്‍ സുഹൃത്തിനെ കിട്ടുവാന്‍
ഇനിയുമെത്ര ജന്മങ്ങള്‍ കഴിയണം
മക്കളെപ്പെറ്റൊരുമൂലയിലൊതുങ്ങുവാന്‍
യന്ത്രങ്ങള്‍ മാത്രമായ് തീരാനീ ജീവിതം
പണ്ഢിതര്‍ പോലും വിടുവായരായ് മാറുമ്പോള്‍
പാമരര്‍ എന്തൊക്കെ ചെയ്തുകൂട്ടും..
ഒരു നാള് വരും ഞങ്ങളെ മനുഷ്യരായ് കാണുന്ന
ഞങ്ങള്‍ക്കും ഹൃദയവിചാരങ്ങളുണ്ടെന്ന
തിരിച്ചറിവിന്‍റെയൊരുനാള്‍ വരും
അതുവരെ പോരാടണം
എന്നെ ഞാന്‍ തന്നെ കാക്കണം...

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

നിത്യശാന്തി.

പ്രിയ സുഹൃത്തേ നിന്നാത്മാവിനു
നേരുന്നു ഞാന്‍ നിത്യശാന്തി.
ഒരു യാത്രാമൊഴിപോലുമില്ലാതെ
നോവുന്ന ഹൃദയവും താങ്ങി
വ്യഥകളില്‍ നീങ്ങിയജീവിതം
ഇനി നീ വേണ്ടെന്നു വച്ചതോ..?
ചില വാക്കുകള്‍ സൂചനകള്‍
ഇല്ല നിനക്കാകില്ല ഞങ്ങളെ
ഒരുമാത്രയെങ്കിലും കാണാതിരിക്കുവാന്‍
സ്വന്തം വ്യഥകളെ ചിരിയാല്‍ മറച്ചു നീ
കളിയായ് കലഹിച്ച് നടന്നകാലം
ഇതൊന്നുമറിയാതെയെന്‍റെ മനസ്സില്‍ നീ
ചെറിയൊരനിഷ്ടമായ് നിറഞ്ഞിരുന്നോ..?
അറിയാതെ നല്ല സുഹൃത്തുക്കളായിട്ടും
നീയൊന്നുമെന്നോട് പറഞ്ഞുമില്ല
പിന്നെയറിഞ്ഞപ്പോള്‍ നീയുമില്ല.
ഇനിയെന്‍റെ ഓര്‍മ്മയില്‍ ഒരു തിരിനാളമായ്
അണയാതെ നീയെന്നുമുണ്ടാകുമോ..?
അറിയില്ല പതിവുപോല്‍ മറവിതന്‍ കയങ്ങളില്‍
ഒരു പക്ഷെ നീയും അലിഞ്ഞ് ചേരാം
എന്നാലുമെന്‍റെയീ മൌനമാം പ്രാര്‍ത്ഥന
നിന്‍റെയാത്മാവിനായ് അര്‍പ്പിക്കുന്നു
ഇനിവരും ജന്മങ്ങളെങ്കിലും ഒരുനല്ല
ഹൃദയം ലഭിക്കുവാനിടയായിടട്ടെ
അതുവരെ പുണ്യമാം നിന്‍റെയാത്മാവിന്
നിത്യതയില്‍ ശാന്തി ലഭിച്ചിടട്ടെ.